2014 ഡിസംബർ 27, ശനിയാഴ്‌ച

ബലൂണ്‍

വലിയ രണ്ടു
ബലൂണുകളിൽ 
പ്രണയം
ഊതിവീർപ്പിച്ചു .
ശൂന്യതയിലേ-
ക്കുയർന്ന 
ബലൂണുകൾ
പൊട്ടിത്തെറിച്ച് 
ശൂന്യമായ-
പ്പോഴാണറിഞ്ഞത് 
പ്രണയത്തിലെ 
പൊട്ടിത്തെറിയും
പിന്നീടുള്ള
ശൂന്യതയും.

2014 ഡിസംബർ 4, വ്യാഴാഴ്‌ച

############വയ്യാവേലി ############

ഉയര്‍ന്നു നില്‍പ്പൂ

ഇവിടെയൊരമ്പരച്ചുംബിയാം

പുതു മതില്‍കെട്ട്.

നടവഴിയടച്ചുയര്‍ത്തിയ

കറുത്ത മതില്‍കെട്ട്.

കറുത്ത ഗയിറ്റും

കരിങ്കല്‍ ഭിത്തിയു-

മിരുണ്ട മനസ്സിന്‍

പ്രതീകമരുളുന്നു.

നടവഴിയില്ല

ചെറുവഴിയില്ല

പുതുവഴി വെട്ടാ-

നൊരിടമില്ല.

'വഴി വെട്ടാന്‍ പോയവരെല്ലും

മുടിയും തലയോട്ടിയുമായ്'

വേലികള്‍ മുഴുവന്‍

വിളവിനെ തിന്നു

വിളകള്‍ കൊയ്യാനിടമില്ല.

പള്ളികൂടം ഈ വഴിതന്നെ

പള്ളിക്കാടും ഈ വഴിതന്നെ.

ശവമഞ്ചങ്ങളീണത്തില്‍

ചാഞ്ഞും ചെരിഞ്ഞും

പലവഴി വെട്ടി

പലകുറി നിര്‍ത്തി

പെരുവഴി താണ്ടി

തെരുവീഥിയിലെത്തിടണം.

ഇവിടെയിതന്യമല്ല

മുള്‍വേലികള്‍

അന്യമാണയല്‍വാസി-

ക്കുരുന്നിന്‍

കുസൃതിച്ചിലമ്പുകള്‍.

ആ ചിലമ്പിന്‍ മണിനാദം

തടയുമീ വഴിയിലുടനീളം

മുള്‍വേലി പരസ്യങ്ങള്‍

2014 ഡിസംബർ 1, തിങ്കളാഴ്‌ച

തണല്‍ മരിച്ച മരം

വെട്ടിമാറ്റപെടുന്നതിനു
മുന്‍പുള്ള
തണലിനെ കുറിച്ച്
മരം
വാതോരാതെ 
സംസാരിക്കും.
ഒടിഞ്ഞു വീഴുന്ന
കൊമ്പിലെ
കിളികളെയോര്‍ത്ത്
മരം
ആവലാതി പറയും.
നിലത്ത്,
കൂട്ടമായി കരയുന്ന
ഇലകളെ നോക്കി
മരം
വിതുമ്പും.
അരയില്‍,
കുരുക്കിട്ട് വലിക്കുന്ന
നാരിളകിയ
മഞ്ഞ പ്ലാസ്റ്റിക്‌
കയര്‍ കണ്ട്‌
മരം
പിടയും.
മണ്ണുടഞ്ഞിളകുമ്പോള്‍
നീരറ്റ മരം
വേരറ്റു വീഴും.
ചില്ലകളില്ലാത്ത
ഇലപൊഴിഞ്ഞ
കിളിക്കൂടൊഴിഞ്ഞ
തണല്‍ മരിച്ച മരം
ഭൂമിയെ അവസാനമായി
ചുംബിച്ചാശ്വസിക്കും.
എന്നെ 
ചീന്തിയെടുത്തുണ്ടാകിയ
കടലാസു ചീളുകളില്‍
അവനിങ്ങനെയൊരു
വരി കുറിക്കും
'മരം ഒരു വരം'