2015 ഫെബ്രുവരി 22, ഞായറാഴ്‌ച

ആദിത്യൻ

'സ്പന്ദിക്കുന്ന അസ്ഥിമാടങ്ങ'-
ളുടെ മിടിപ്പറിഞ്ഞ
സന്ജീവനിയിലെ വിഷമറിഞ്ഞ
മൃതിയെ അതിജീവിച്ച
വൈദ്യ രത്നം കൊഴിഞ്ഞുപ്പോയി .
അതിജീവനത്തിന്റെ
ഹൃദയത്തുടിപ്പുകൾ
നിലച്ചുപോയി.
മയിലുകൾ നീണ്ട
കൽ നടപ്പാത്ത
ചുരുങ്ങിപ്പോയി .
ക്ഷണിക സുഖങ്ങളെ
വാരിപ്പുണർന്നവരേ ..
ആദിത്യൻ പിൻവാങ്ങി .
കാട്ടിൽ ഇപ്പോൾ
ഇരുട്ടാണ്‌ .
നിങ്ങൾ ഊതിക്കെടുത്തിയ
റാന്തൽ വിളക്കണഞ്ഞു.
ആദിത്യൻ
രാപകൽ വെളിച്ചമായിരുന്നു.
കാടിന്റെ മക്കൾക്ക്‌,
വള്ളിപ്പടർപ്പുകൾക്ക്,
ചെമ്മണ്‍ പതയ്ക്കും
ചെങ്കുന്താഴവരയ്ക്കും ,
പാറക്കെട്ടുകൾക്കും
കാട്ടരുവിക്കും.
സ്പന്ദമാപിനികളുടെ
വിളിപ്പാടകലെ
അവനുണ്ടായിരുന്നു.
ഇപ്പോൾ,
സ്പന്ദനം നിലച്ച
ഹൃദയവുമായി
മണ്ണിനെ പുണർന്നും .

( ഡോക്ടർ പി സി ഷാനവാസിനു സമർപ്പണം )

2015 ജനുവരി 3, ശനിയാഴ്‌ച

കൂണുകൾ


➖മേഘങ്ങളിണചേർന്ന്‌ 
ഇടിയുടെ നോവിൽ 
പ്രസവിച്ചതാണ് 
കൂണുകളെ.
മേഘങ്ങളിടയ്ക്ക് 
മിന്നിമറഞ്ഞുമ്മ
കൊടുക്കും.
വർഷമായ് 
പെയ്തിറങ്ങി 
ശാസിക്കും.
ചാറ്റലായ്‌ നനച്ച് 
തലോടും.
വിഷം തീണ്ടി
മരിക്കുന്ന 
മരക്കൂണുകൾക്കു 
കാൻസറിന്റെ 
ആകാര ഭംഗിയാണ് .
ചിലപ്പോൾ,
തൊപ്പിവെച്ച 
പോലീസുകാരനെ പോലെ.
ചിലപ്പോൾ,
ആഴങ്ങളെത്തേടി 
യാത്രയാകുന്ന
മുക്കുവനെ പോലെ .
ചിലപ്പോൾ ,
അച്ചനമ്മമാരായ 
മേഘങ്ങളെ പോലെ.
മറ്റുചിലപ്പോൾ ,
ഫ്രഞ്ച് വിപ്ലവത്തിലെ 
നിശ്ചല ചരിത്രം പോലെ.
മാർബിൾ കുടീരമോ
ദേവാലയോ പോലെ .
പ്രണയമഴ പെയ്തിറങ്ങിയ 
ഇളം മണ്ണിനെ 
ഉമ്മ വെക്കാനെത്തിയ 
കാമുകിയെ പോലെ.
ചെമ്മരിയാടിൻ 
പറ്റങ്ങളെ പോലെ.
മഞ്ഞു മലയോ
എസ്കിമോകളുടെ 
വീട് പോലെയോ.
ചിലപ്പോൾ,
തീൻ മേശയിലെ 
ചൂടൻ വിഭവമായും
ചിരിക്കാറുണ്ട്
ഖണ്ടിച്ച്ച കൂണുകൾ.

2015 ജനുവരി 2, വെള്ളിയാഴ്‌ച

മഹിള(ഷം)

 ഉണ്മയെ കൊല്ലുന്ന
ഉഷസ്സിന്റെ വാചക
മത്സരത്തിനൊരുവേള
ഞാനും പോയിരിക്കെ
വന്നതാ ഉത്ഘാടക
കൂളിംഗിട്ട മിഴികളും
വട്ടത്തിൽ കുത്തിയ പൊട്ടും
തോളറ്റം കാണുന്ന
ബ്ലൌസുമായിട്ടൊരു
മഹിള.

അങ്ങേപ്പുറത്തെ
തൊടിയിൽ
പച്ചപ്പുല്മേടുകളിൽ
ഇളം വെയിലുമിളങ്കാറ്റുമേറ്റ്
മിഴികളടച്ചിത്തിരി ചാണക-
ത്തിനരികിൽ
വായിലെ കറുകയെ
ആസ്വദിച്ചാസ്വദിച്ച-
യവിറക്കുകയാനൊരു
മഹിഷം. 

2014 ഡിസംബർ 27, ശനിയാഴ്‌ച

ബലൂണ്‍

വലിയ രണ്ടു
ബലൂണുകളിൽ 
പ്രണയം
ഊതിവീർപ്പിച്ചു .
ശൂന്യതയിലേ-
ക്കുയർന്ന 
ബലൂണുകൾ
പൊട്ടിത്തെറിച്ച് 
ശൂന്യമായ-
പ്പോഴാണറിഞ്ഞത് 
പ്രണയത്തിലെ 
പൊട്ടിത്തെറിയും
പിന്നീടുള്ള
ശൂന്യതയും.

2014 ഡിസംബർ 4, വ്യാഴാഴ്‌ച

############വയ്യാവേലി ############

ഉയര്‍ന്നു നില്‍പ്പൂ

ഇവിടെയൊരമ്പരച്ചുംബിയാം

പുതു മതില്‍കെട്ട്.

നടവഴിയടച്ചുയര്‍ത്തിയ

കറുത്ത മതില്‍കെട്ട്.

കറുത്ത ഗയിറ്റും

കരിങ്കല്‍ ഭിത്തിയു-

മിരുണ്ട മനസ്സിന്‍

പ്രതീകമരുളുന്നു.

നടവഴിയില്ല

ചെറുവഴിയില്ല

പുതുവഴി വെട്ടാ-

നൊരിടമില്ല.

'വഴി വെട്ടാന്‍ പോയവരെല്ലും

മുടിയും തലയോട്ടിയുമായ്'

വേലികള്‍ മുഴുവന്‍

വിളവിനെ തിന്നു

വിളകള്‍ കൊയ്യാനിടമില്ല.

പള്ളികൂടം ഈ വഴിതന്നെ

പള്ളിക്കാടും ഈ വഴിതന്നെ.

ശവമഞ്ചങ്ങളീണത്തില്‍

ചാഞ്ഞും ചെരിഞ്ഞും

പലവഴി വെട്ടി

പലകുറി നിര്‍ത്തി

പെരുവഴി താണ്ടി

തെരുവീഥിയിലെത്തിടണം.

ഇവിടെയിതന്യമല്ല

മുള്‍വേലികള്‍

അന്യമാണയല്‍വാസി-

ക്കുരുന്നിന്‍

കുസൃതിച്ചിലമ്പുകള്‍.

ആ ചിലമ്പിന്‍ മണിനാദം

തടയുമീ വഴിയിലുടനീളം

മുള്‍വേലി പരസ്യങ്ങള്‍

2014 ഡിസംബർ 1, തിങ്കളാഴ്‌ച

തണല്‍ മരിച്ച മരം

വെട്ടിമാറ്റപെടുന്നതിനു
മുന്‍പുള്ള
തണലിനെ കുറിച്ച്
മരം
വാതോരാതെ 
സംസാരിക്കും.
ഒടിഞ്ഞു വീഴുന്ന
കൊമ്പിലെ
കിളികളെയോര്‍ത്ത്
മരം
ആവലാതി പറയും.
നിലത്ത്,
കൂട്ടമായി കരയുന്ന
ഇലകളെ നോക്കി
മരം
വിതുമ്പും.
അരയില്‍,
കുരുക്കിട്ട് വലിക്കുന്ന
നാരിളകിയ
മഞ്ഞ പ്ലാസ്റ്റിക്‌
കയര്‍ കണ്ട്‌
മരം
പിടയും.
മണ്ണുടഞ്ഞിളകുമ്പോള്‍
നീരറ്റ മരം
വേരറ്റു വീഴും.
ചില്ലകളില്ലാത്ത
ഇലപൊഴിഞ്ഞ
കിളിക്കൂടൊഴിഞ്ഞ
തണല്‍ മരിച്ച മരം
ഭൂമിയെ അവസാനമായി
ചുംബിച്ചാശ്വസിക്കും.
എന്നെ 
ചീന്തിയെടുത്തുണ്ടാകിയ
കടലാസു ചീളുകളില്‍
അവനിങ്ങനെയൊരു
വരി കുറിക്കും
'മരം ഒരു വരം'

2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

:::പരിമളം പരത്തുന്നവള്‍:::

കേഴുകയില്ല ഞാനൊ-
രിക്കലും ജീവനുവേണ്ടി,
ജീവിതമിതല്ലന്നു ഞാന-
റിവൂയെഞ്ഞുമ്മാ..
മൃദുലമാണ്‌ കൈകളെന്‍
കൊല ചെയ്ത കൈകളില്‍
നീചന്റെ നിണമില്ല
പാപവുമില്ല.
എന്റെ മാനം കാക്കുവാനായ്
എന്റെ ശരീരം പുഴു-
വരിക്കാതിരിക്കുവാനായ്
എന്റെ ദീനിനെ
ഉയര്‍ത്തുവാനായ്
ഞാനുമിന്നു പ്രതിയായ്.
മുടിമുറിച്ചു കളഞ്ഞു
ഇവരെന്‍റെ
നഖമിറുത്തു കളഞ്ഞു
ഇന്നെന്റെ
ജീവനും ബാക്കിയായതില്ല.
ഹൃദയം പിടക്കയില്ലെ-
ന്‍റെ കണ്ണുകള്‍ മരിക്കയില്ല.
കണ്ണും കരളുമസ്ഥിയും
പിന്നെയെന്റെ ഹൃദയവും
മിടിക്കട്ടെ വീണ്ടും ...
ഉമ്മാക്ക് പോന്നുമ്മകള്‍
എന്റെ കണ്ണുനീരണിയാത്ത
തേനുമ്മകള്‍.
ദൈവത്തിനാകട്ടെ
സകല സ്തുതിയും.
എന്നിലെ പരിമളം
തിരിച്ചറിയുന്ന നാളിലേ-
ക്കാണെന്റെ യാത്ര.
എന്റെ രക്ഷിതാവിങ്കല്‍
എനിക്കാശ്രയം.
എന്റെ കരളിന്നു കുളിരേകിടാന്‍
എന്റെ ദൈവതാലവര്‍ക്ക്
ശിക്ഷ !
ഖിലാസ് കഴുമരചോട്ടില്‍
ഞാനിതാ കലിമയും ചൊല്ലി
അല്ലാഹുവിലേക്ക്..